Wednesday 30 November 2011

ശവരതി



മരിച്ചവന്റെ അവകാശ സമരങ്ങള്‍ 
മണ്ണിനു വേണ്ടിയുള്ള പോരാട്ടങ്ങളല്ല, 
കത്തിതീരാനുള്ള വ്യഗ്രതയാണ്
പാതി വെന്ത രക്തസാക്ഷികളാണ് ശവങ്ങള്‍ 
അവര്‍ക്ക് വേണ്ടി ജീവന്റെ 
ഉച്ചഭാഷിണികളില്‍ സമരഗാനങ്ങള്‍ 
മുഴങ്ങുന്നുണ്ട് 
കേള്‍ക്കാന്‍ കാതുണ്ടാവുകയും ഒന്നും 
കേള്‍ക്കാതിരിക്കുകയും ചെയ്യുന്നതാവും 
അവരുടെ രാഷ്ട്രീയം 
മുദ്രാവാക്യങ്ങള്‍ ഉണ്ടാവില്ല അവനു 
വേണ്ടി നിന്റെ ഒച്ചയല്ലേ 
മുഴങ്ങി കേള്‍ക്കുന്നത്

കത്തിക്കുന്നതിന്റെ കൂലിക്കുവേണ്ടി 
ചുടുവന്‍ കാത്തിരിക്കുന്നുണ്ട് 
മരണം ഒരു വ്യവസായമാണ്‌ 
ഒത്ത വലുപ്പത്തിലുള്ള ശവപ്പെട്ടി 
മുതല്‍ റീത്തിലൂടെ 
കൊടിയും കോടിയുംവരെ 
ശ്മശാനവും തോളില്‍ ചുമന്നല്ലേ 
നമ്മുടെ യാത്രകള്‍ 
ഏതു വഴിയരികിലും ധൈര്യമായി 
മരിച്ചു വീഴാം 
ഐവര്‍ മഠം എന്ന ഭക്തഭൂമിക്ക്  
വില 1500 രൂപയാണ്. 
പയ്യാംബലത്തിനു 2000, 
സമുദായ ഭൂമിക്ക്‌ വില കുറവാണ്  
സ്വര്‍ഗ്ഗ പ്രവേശനം പക്ഷെ 
കമ്മിയാണ്... 
ഗുണനിലവാരം നോക്കണം, 
അളക്കണം.
ചാവുക എന്നതും ഒരു കലയാണ് 
പിന്നെ ചത്ത്‌  മലച്ചാല്‍ കേറി കിടക്കാന്‍ 
ഇടമുണ്ടോ എന്നതാണ് പ്രസക്തം
ശ്മശാന സഞ്ചാരം ഇലട്രീസിറ്റി ബോര്‍ഡ് 
ഉള്ളടുത്തോളം മുടങ്ങില്ല..
കത്തിച്ചു ഭംഗിയാക്കിത്തരും

ഇതൊന്നും പക്ഷെ എന്റെ മോഹങ്ങളല്ല 
കുഴിച്ചു മൂടണം എന്നെ..
മണ്ണിനടിയില്‍ ശവരതിയിലാണ് 
എന്റെ താല്‍പ്പര്യം
ഒറ്റയ്ക്ക് വേണ്ട അതിനു കൂട്ടുണ്ടാകണം
എന്ന് മാത്രം...  
ശവരതി എന്ന ഉപമയില്‍ ഞാന്‍ 
ഇണചേര്‍ക്കപ്പെടുന്നു.
മണ്ണിനടിയില്‍ പ്രണയത്തിന്റെ ഈര്‍പ്പത്തില്‍ 
രണ്ടു മണ്ണുടലുകള്‍... 
നൂറ്റാണ്ടുകള്‍ക്ക് ശേഷം മണ്‍വെട്ടിയുമായി 
വരും ഒരാള്‍.
പക്ഷെ അയാള്‍ക്ക്‌ വേര്‍പെടുത്താനാവില്ല 
ഉദ്ധരിച്ച കാമംഅതിന്റെ ലാവ.  
കലാന്തരങ്ങളുടെ മരണമാവാം 
നിങ്ങളിലൂടെ മുറവിളികൂട്ടുന്നത്‌ 
അവന്റെ ഒച്ചയ്ക്കും അനക്കത്തിനും, 
ഭൂമിക്കും കാലപ്പഴക്കമുണ്ട്... 
ഇന്നുമരിച്ചവന്റെയും നാളെ 
മരിക്കാനിരിക്കുന്നവന്റെയും 
ശവഘോഷയാത്രകള്‍ ,എവിടെയെങ്കിലും വച്ച് 
കൂടിചേരുന്നുണ്ടാകും അന്ന് അവരുടെ ശരീരം 
ശരീരമില്ലായ്മയാല്‍ ഉദ്ധരിക്കപെടും...