Wednesday 14 March 2012

ഇത്തിള്‍പ്പൂവുകള്‍, തൂവലുകള്‍, നിന്റെ പിന്‍ചെവി


ഉല്ലാസങ്ങളുടെ ഉടല്‍വേഗങ്ങളെ
പടിഞ്ഞാറന്‍ കാറ്റിന്റെ
വേഗത്തോട് ഉപമിച്ച്
ഇന്ധന ക്ഷാമത്തെ ഓര്‍ത്തു
കടല്‍ കടക്കാന്‍ ഒരുങ്ങിയ കപ്പലിന് പകരം
പായികപ്പലിനെ മേയാന്‍ വിട്ട്
അവന്‍ എന്ന പൊതു നിരത്തില്‍ നിന്ന്
അവള്‍ എന്ന സ്വകാര്യ വഴിയിലേക്ക്
എന്റെ വണ്ടികളെ
പാര്‍ക്ക്‌ ചെയ്യുമ്പോള്‍.
പെണ്ണറിവിന്റെ ഉടല്‍ചുവരുകളില്‍
നിന്റെ നിഴലിനെ കടന്നു
എന്റെ റോഡുകള്‍ വലുതാകുന്നു

ഇണയെ/ ഇരയെ കിട്ടിയ
ആസക്തിയുടെ ആണ്‍ ഭേദങ്ങളെ
എന്റെ വഴികള്‍ മുറിച്ചു കടക്കുന്നു
കുതിപ്പുകള്‍ക്കിടയില്‍
ഞെരിഞ്ഞമര്‍ന്ന തൂവലുകള്‍ പെറുക്കി കൂട്ടി
പിന്നെയും ചിറകുകള്‍ പിടിപ്പിച്ചിരുന്ന
പെണ്‍കുട്ടി ഞാന്‍ ഇപ്പോള്‍
കിടക്കറയെ പൂന്തോട്ടമാക്കുന്ന നിന്റെ മണങ്ങളില്‍
രഹസ്യങ്ങളെ ഒറ്റ കോശത്തില്‍
അടക്കം ചെയ്ത
നിന്റെ പിന്‍ ചെവിയ്ക്കരികെ പിടഞ്ഞു തീരുന്നു.

ഉടല്‍ വൃക്ഷത്തിന്റെ വേരുകളില്‍ നിന്നും
ഇത്തിളിന്റെ പൂക്കളെ ഇറുത്തെടുത്തു
നിന്റെ മുടിനാരില്‍ കോര്‍ത്ത്‌
നിനക്ക് സമ്മാനിക്കുമ്പോള്‍
നിന്റെ ഗന്ധത്തെ പ്രതി
എന്റെ വാടകമുറി കനച്ചു മണക്കുന്നു

ഭൂമിയുടെ എല്ലാ കോണുകളിലും
മാംസദാഹിയായ രാത്രികള്‍
ഭോഗത്തിന്റെ ഉപ്പുകടലില്‍
നങ്കൂരമിടുന്നു.
കിടപ്പുമുറിയുടെ മഞ്ഞച്ച ചുവരുകളില്‍
നിന്നും ഉടലിനെ പറ്റിയുള്ള
അവസാനത്തെ കവിത ഇറങ്ങി നടക്കുന്നു