Sunday 5 February 2012

ഇരുട്ടിനെ പിടിച്ചു കെട്ടേണ്ടതുണ്ടോ?


നാട്ടുവഴികളില്‍ ഇരുട്ട് പതുങ്ങിയിരിക്കുന്നത് കണ്ടവരുണ്ട് 
റോഡില്‍ ചോരചത്ത വെളിച്ചത്തില്‍ 
യാത്രയ്ക്കിടയില്‍ ലോറിയിടിച്ചവന്റെ ചാവിലും 
അവന്റെ വിരലടയാളമുണ്ട്  
മഴയത്ത് കാട്ടിലൂടെ നടക്കുമ്പോള്‍ 
മഞ്ഞില്‍. 
കല്ലുതട്ടിവീഴുമ്പോള്‍ അവന്‍ അടുത്തുണ്ടായിരുന്നു 
ഓര്‍മ്മ കയര്‍ക്കുന്ന തെരുവില്‍ 
വെളിച്ചം കനക്കുന്ന നഗരത്തില്‍ 
ചൂട്ടുവെളിച്ചത്തില്‍
അവന്റെ കാല്‍പ്പാടു തെളിഞ്ഞു കണ്ടിട്ടില്ലേ? 
വഴിമാറി നടന്നിട്ടുണ്ടാകും 
നമ്മുടെ വഴികളില്‍ വെളിച്ചം പെയ്തപ്പോള്‍ 
ഉടലിനോട് ചേര്‍ന്ന് അവന്റെ ശ്വസമുണ്ടല്ലോ... 
നടവഴിയില്‍
മുറ്റിയ കള്ളില്‍ മലച്ചു വീണവന്റെ ഉടുപ്പിലും ഓര്‍മ്മയിലും 
അവന്‍ കേറിപറ്റിയിട്ടുണ്ട് 
കണ്ണുകാണാത്തവന്റെ കൃഷ്ണമണിയില്‍ അവന്റെ നിഴലുണ്ട് 
വിശപ്പിന്റെ ഞരമ്പില്‍ അവന്‍ പൂത്തുനില്‍പ്പുണ്ട് 
വേശ്യയുടെ അരയില്‍ 
മെത്തയില്‍ 
അവളുടെ വിയര്‍പ്പില്‍ 
അവനൊരു കണ്ണുണ്ട് 
ഒളിഞ്ഞു നോക്കുന്നുണ്ടവന്‍.
ഒറ്റുകാരനെപ്പോലെ. 

No comments:

Post a Comment