Friday 27 January 2012

പുതപ്പിനടിയില്‍ ചുരുട്ടിവെച്ച ആകാശം........

രാത്രിയില്‍ മഫ്ലര്‍ തുന്നുന്ന പെണ്‍കുട്ടി
ചിത്രശലഭങ്ങളുടെ സ്വപ്നമായിരിക്കും 
യാത്രയ്ക്കൊടുവില്‍ എന്റെ ഞരമ്പുകളില്‍ പൂത്ത 
കത്തുന്ന വേരുകള്‍ പാതിയില്‍ ഉപേക്ഷിച്ച് 
ചിത്രശലഭങ്ങളെ തേടി ഒളിച്ചിരിക്കണമെന്നുണ്ട് എനിക്ക് 
കുറെയേറെ ചിന്തിക്കണമെന്നുണ്ട് 

പുതപ്പിനടിയില്‍ മിന്നാമിനുങ്ങുകളെ  
ഒളിപ്പിച്ചു ഇരുട്ടിനെ പകലാക്കണമെന്നും 
നുണകളുടെ ചിത്രങ്ങള്‍ വരച്ചു അതില്‍ നിറം കൊടുക്കണമെന്നും. 
വാതിലില്‍ ആരും മുട്ടാതിരുന്നെങ്ങില്‍
നീ അവളോടും എന്നോടും മാറിമാറി പറഞ്ഞ നുണകളെ 
കള്ളിതിരിച്ചു വരക്കാമായിരുന്നു
പൂത്തു പോയേക്കാവുന്ന ചില്ലകളെ
വെട്ടി നിയന്ത്രിക്കാമായിരുന്നു
പതിവിലും നേരത്തെ പുതപ്പിനടിയില്‍  
നീലആകാശങ്ങളെ ചുരുട്ടി വയ്ക്കാമായിരുന്നു 
പച്ച ഞരമ്പിന്റെ തിളക്കത്തിനായി കാത്തിരിക്കാമായിരുന്നു 
രാപ്പനിയില്‍ എന്റെ പാദസരത്തിന്റെ 
കറുപ്പിനെ കുറിച്ച് വേവലാതിപ്പെടാമായിരുന്നു... 
ഇന്നിപ്പോള്‍ എന്റെ മുന്‍പില്‍ പെണ്‍കുട്ടീ 
നീ  വിരിച്ചു വച്ച മഫ്ലറും നിന്റെ കൈകളും മാത്രമാകുമ്പോള്‍ 
നിന്റെ കണ്ണിന്റെ നിറവെനിക്കില്ല

അവനിപ്പോള്‍ ഇവിടെ ഇല്ല
ആകാശം  പച്ചയാവുന്നതേ ഇല്ല 
വരില്ലായിരിക്കും 
ഓര്‍മ്മയെ പെയ്യാന്‍ വിടുന്നതാണ് ഭംഗി 
വീട്ടില്‍ നിന്ന് റോഡിലേക്കുള്ള ഇടുങ്ങിയ പാതയില്‍ 
എന്നെ അടക്കിയിട്ടുണ്ട് 
നീ വരണം 
എന്നിട്ട് ചവിട്ടി നടക്കണം 
അവള്‍ തുന്നിയപോലൊരു മഫ്ലര്‍ എനിക്കും തരണം 
എന്നെ പുതപ്പിക്കണം....
വൈകുന്നേരത്തെ ഓര്‍മ്മ മതിയാവില്ലെന്ന്
വന്നിരിക്കുന്നു
നിന്നെ മറന്നുപോവാതിരിക്കാന്‍ ....

1 comment:

  1. വൈകുന്നേരത്തെ ഓര്‍മ്മ മതിയാവില്ലെന്ന്
    വന്നിരിക്കുന്നു
    നിന്നെ മറന്നുപോവാതിരിക്കാന്‍ ....

    നീയെന്നില്‍ ലഹരിയോ,
    ഉന്മാദമോ...?

    തീവ്രതയുള്ള വരികള്‍.

    ReplyDelete